'അലന്‍ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല'; ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴരുതെന്ന് സബിതാ ശേഖറിനോട് പി ജയരാജന്‍

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ അമ്മ സബിത ശേഖറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍. അലന് എസ്.എഫ്.ഐ നേതാവായിരുന്നെന്ന് താന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി.  പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് അലന്റെ മുറിയില്‍ താമസിച്ചിരുന്നതായി സിപിഎം നേതാവ് പി ജയരാജന്‍. അലന് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നുവെന്ന് താന്‍ പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല. അലന്റെ സഹപാഠികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം പേരുള്ളത് കൊണ്ടാണ് അലന്‍ പ്രതിയാക്കപ്പെട്ടതെന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴരുതെന്നും പി ജയരാജന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫെയ്സ് ബുക്കില്‍  പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ അലന്റെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള പി ജയരാജന്റെ പരാമര്‍ശത്തിനെതിരെ സബിതാ ശേഖര്‍ രംഗത്തെത്തിയിരുന്നു. അലന്‍ എസ്എഫ്‌ഐ നേതാവായിരുന്നില്ലെന്നും സിപിഎം മെമ്പറായിരുന്നുവെന്നും സബിത ഇന്നലെ പറഞ്ഞിരുന്നു. മകന്‍ ജയിലലിയാ അമ്മയുടെ വികാരമായി കണ്ട് പ്രതികരിക്കേണ്ടെന്ന് കരുതിയിരുന്നതാണെന്ന് പി ജയരാജന്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് കൊണ്ടാണ് പ്രതികരിക്കുന്നത്. പൊലീസ് പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റ് അലന്റെ മുറിയില്‍ തങ്ങിയിരുന്നുവെന്ന് സഹപാഠികളാണ് വിവരം നല്‍കിയത്. സിപിഎം മെമ്പറായി നിന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അലന്‍ പ്രവര്‍ത്തിച്ചുവെന്നാണ് താന്‍ പറഞ്ഞത്.

പാര്‍ടി മെമ്പര്‍ക്ക് ചേരാത്ത രീതിയില്‍ ഫ്രറ്റേണിറ്റിയുമായി ചേര്‍ന്ന് ക്യാംപസില്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം രൂപീകരിക്കാന്‍ ശ്രമിച്ചു. എസ്എഫ്‌ഐ ഇടപെട്ടാണ് ഇത് തടഞ്ഞത്. പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്ന് സമ്മതിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെടുന്നു. മതനിരപേക്ഷരായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകളെന്നും കത്തില്‍ പറയുന്നു.

പി ജയരാജന്റെ കത്തിന്റെ പൂര്‍ണരൂപം

https://www.facebook.com/pjayarajan.kannur/posts/2599673563625231