പ്രതിപക്ഷ സമരം മനുഷ്യജീവൻ വെച്ചുള്ള പന്താടലാണ്; രൂക്ഷവിമർശനവുമായി സി.പി.എം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം മനുഷ്യജീവൻ വെച്ചുള്ള പന്താടലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് അധികാരമോഹം മുൻനിർത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരം. ജനവികാരം അരാജകസമരത്തിന് എതിരാണെന്ന് പ്രതിപക്ഷം മനസ്സിലാക്കണം. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം അട്ടിമറിക്കാനാണോ സമരമെന്നും കുറിപ്പിൽ പറയുന്നു.

കോവിഡ് 19 സമൂഹ വ്യാപനത്തിനരികിൽ കേരളം നിൽക്കെ സ്വർണ കള്ളക്കടത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം.

സ്വർണ കള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എൽഡിഎഫ് സർക്കാരിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എൻഐഎ ഉള്‍പ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്.

എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എൽഡിഎഫ് സർക്കാരിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ എൽ ഡി എഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവിൽ സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുൻനിർത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണ്.

വിഡ് പ്രോട്ടാകോൾ പോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ മനുഷ്യജീവൻ വെച്ചുള്ള പന്താടലാണ്.

കള്ളക്കഥകൾ പ്രചരിപ്പിച്ച് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യുഡിഎഫും ബിജെപിയും. ഇവരുടെ അരാജക സമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കിൽ ഇക്കൂട്ടർ മനസ്സിലാക്കണം. കേന്ദ്രസർക്കാർ നിയോഗിച്ച പ്രകാരം സ്വർണക്കടത്ത് കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി തുടങ്ങി കഴിഞ്ഞു. പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായി നടന്നാൽ പലരും കുടുങ്ങുമെന്ന ഭയം ബി ജെ പിയേയും യു ഡി എഫിനെയും വിറളി പിടിപ്പിച്ചിട്ടുണ്ട്.

കള്ളക്കടത്ത് ശക്തികളേയും സഹായികളെയും പുറത്തു കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് തുരങ്കം വെയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.