ശബരിമലയിലെ പോലെ പള്ളികളിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്ന് പ്രേമചന്ദ്രന്‍; മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന പരാതിയുമായി സി.പി.എം; കളക്ടര്‍ വിശദീകരണം തേടി

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ പോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്ന പ്രേമചന്ദ്രന്റെ പ്രസംഗത്തിനെതിരെയാണ് സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജ കളക്ടര്‍ക്ക് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് സിപിഎമ്മിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടു.

സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതി പ്രവേശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ആര്‍.എസ്.പി അംഗം കൂടിയായ എന്‍.കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യം നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു എന്‍.കെ പ്രേമചന്ദന്‍ നല്‍കിയ നോട്ടീസിലെ ആവശ്യം.