ശബരിമല പ്രക്ഷോഭ കാലത്തെ നവോത്ഥാന സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതിയുമായി സി.പി.എം

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാ സംരക്ഷണ സമിതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. 29-ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെയ്ക്കും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലാണ് ഈ ആശയം ഉയര്‍ന്നു വന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കുകയും കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യും. നേരത്തെ ശബരിമല പ്രക്ഷോഭ കാലത്ത് സര്‍ക്കാര്‍ നവ്വോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ഇതിന് സമാനമായ രീതിയിലായിരിക്കും ഭരണഘടനാ സംരക്ഷണ സമിതിയും എന്നാണ് സൂചന.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന സി.പി.എം നിലപാടിനോട് യോജിക്കുന്ന കക്ഷികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരിക്കും ഭരണഘടനാ മൂല്യ സംരക്ഷണ സമിതി രൂപവത്കരിക്കുക. വര്‍ഗ്ഗീയ പാര്‍ട്ടികളൊഴികെയുള്ളവരെ ക്ഷണിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഒരേ നിലപാടിലുള്ളവരെ മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിലേക്കും ക്ഷണിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യച്ചങ്ങലയിലേക്ക് വര്‍ഗ്ഗീയ കക്ഷികളൊഴികെയുള്ള പാർട്ടികളെ ക്ഷണിക്കാനും ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.