ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, കൂടുതൽ പേർ ഗുരുതരാവസ്ഥയിലേക്ക്

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർദ്ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്. 2528 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആയി. മരണവും കൂടുകയാണ്. അതേസമയം മെഡിക്കൽ ഓക്സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ജാഗ്രതാനിർദേശം നൽകി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും രോഗവ്യാപനം രൂക്ഷമാണ്. ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തിന് അടുത്തെത്തുന്നത്. കോവിഡ് മൂലം 68 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ആകെ മരണം 5,814 ആയി. ലോക്ഡൗണിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച കഴിയുമെന്നാണ് വിലയിരുത്തൽ.

ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ളവ മൂലമുള്ള അത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെയുള്ള ഓക്സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ഇതൊഴിവാക്കി രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.