സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്ന് കർണാടകയിലും തമിഴ്നാട്ടിലും എത്തുന്നവർക്ക് കർശന പരിശോധന. നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കർണാടക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് താത്കാലിക ഇളവ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾ തലപ്പാടിയിൽ വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ബസ് സർവീസ് ഉണ്ടാകും. ആർടിപിസിആർ പരിശോധനയ്ക്ക് ശേഷം മാത്രമാകും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിർത്തിയിൽ കർണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Read more
കേരളത്തില്‍ നിന്നും കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതൽ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നൽകേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് തമിഴ്നാട് സര്‍ക്കാർ പരിശോധന കര്‍ശനമാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂര്‍ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.