വീട് വില്‍പ്പനയ്ക്ക് സമ്മാനക്കൂപ്പണുമായി ദമ്പതികള്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

കടബാധ്യതയില്‍ നിന്ന് കരകയറാനായി വീടു വില്‍ക്കുന്നതിന് വേണ്ടി സമ്മാനക്കൂപ്പണുമായി രംഗത്തെത്തിയ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍ അജോ- അന്ന ദമ്പതികളാണ് വീട് വില്‍ക്കാനായി സമ്മാനക്കൂപ്പണ്‍ ഇറക്കിയത്. എന്നാല്‍ ഇത് നയമവിരുദ്ധമനാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമവിധേയമല്ല. ഇത് തടയണമെന്നും ആവശ്യപ്പെട്ട് ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വട്ടിയൂര്‍കാവ് പൊലീസിനെ സമീപിച്ചു.

തുടര്‍ന്ന് പൊലീസ് ദമ്പതികളുടെ വീട് സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലെ അജോ അന്ന ദമ്പതികള്‍ വിദേശത്തെ ജോലി വിട്ട് നാട്ടിലെത്തിയവരാണ്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അജോ. മൂന്ന് വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് ലോണെടുത്തും, കടം വാങ്ങിയും 45 ലക്ഷത്തിന് ഇവര്‍ വീട് വാങ്ങിയത്. കോവിഡിനെ തുടര്‍ന്ന് ഇവരുടെ ബിസിനസിന്റെ താളം തെറ്റിയതോടെ ലോണ്‍ അടവ് മുടങ്ങുകയായിരുന്നു. തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും കിട്ടാതായതോടെയാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്.

55 ലക്ഷത്തിന് മുകളില് വീടിന് നല്‍കാന്‍ ആരും തയ്യാറാകാതെ വന്നതോടെ സമ്മാനക്കൂപ്പണ്‍ ഇറക്കാമെന്ന ആശയത്തിലെത്തി. 2000 രൂപ.ുടെ 3700 കൂപ്പണാണ് ഇറക്കിയിരിക്കുന്നത്. നൂറോളം കൂപ്പണുകള്‍ ഇതിനകം വിറ്റു. ഒക്ടോബര്‍ 17ന് സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നടത്താനായിരുന്നു ഇവരുടെ തീരുമാനം.