ശശി തരൂര്‍ നിര്‍ണായക റോളിലേക്ക് ; പ്രകടനപത്രിക തയ്യാറാക്കാന്‍ ആശയങ്ങള്‍ തേടി കേരളപര്യടനം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് തന്ത്രങ്ങളുടെ മുന്‍നിരയിലേക്ക് തിരുവനന്തപുരം എം പി ശശി തരൂര്‍. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നത്. പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നല്‍കാന്‍ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള  തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐസിസി പ്രതിനിധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക ഗെലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടനപത്രിക തയ്യാറാക്കാന്‍ ശശി തരൂര്‍ കേരളപര്യടനം നടത്തും.

വിജയ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.  ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമാക്കില്ല.  കൂടാതെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേല്‍നോട്ട സമിതി തീരുമാനമെടുത്തു.

കോണ്‍ഗ്രസ് ജനപ്രതിനിധികളുമായും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിളുമായും ഗെലോട്ട് ചര്‍ച്ച നടത്തിയിരുന്നു.