'അവധിക്കാല നിർബന്ധിത ക്ലാസ്സുകൾ ഒഴിവാക്കണം, സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നുവെന്നും ഇത് സംസ്ഥാനത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ മോഡൽ അനുവദിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അതേസമയം കുട്ടികളുടെ അവധിക്കാല നിർബന്ധിത ക്ലാസ്സ്‌ ഒഴിവാക്കണമെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഓണവും ക്രിസ്‌തുമസും പെരുന്നാളും ഒരുപോലെ ആഘോഷിക്കണമെന്നും മത നിരപേക്ഷത ഉയർത്തി പിടിക്കാൻ ബാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണത്തെ കലോത്സവത്തിന്റെ മുദ്രാവാക്യം ഉത്തരവാദിത്തം ഉള്ള കലോത്സവം എന്നാണ്. മാർക്ക് വാങ്ങുക ഗ്രെയ്‌സ് മാർക്ക് വാങ്ങുക എന്നതിൽ ഉപരി ചില ഉത്തരവാദിത്തം കൂടി കുട്ടികൾ നിർവഹിക്കണം. അതുകൊണ്ടാണ് ഉത്തരവാദിത്തം ഉള്ള ഉത്സവം എന്ന ആശയത്തിലേക്ക് എത്തിയത് എന്നും മന്ത്രി പറഞ്ഞു.

വേദികളിലെ ശബ്ദ സംവിധാനം വേദിയിൽ ഉള്ളവർക്ക് മാത്രം കേൾക്കുന്ന രീതിയിൽ ക്രമീകരിക്കണം.
പൊതുജനങ്ങൾക്ക് ശല്യമാകാത്ത വിധത്തിലായിരിക്കണം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത്. കുട്ടികളുടെ കേൾവിയെ ബാധിക്കരുത്. ഭക്ഷണത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലോത്സവത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

Read more