തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ല: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളാക്കുകയാണ് സർക്കാർ നയം. സർക്കാരോ വകുപ്പോ ഇതുവരെ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഏതെങ്കിലും കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ എംഒയു ഒപ്പിട്ടാലും പിന്നീടീ സർക്കാരിന്റെ പരിഗണനയിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ആരോപണങ്ങളിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഫിഷറീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാർ എന്ന നിലയിൽ പ്രചരിക്കുന്നത്. വ്യവസായ മന്ത്രിക്കു നൽകിയ നിവേദനം പ്രതിപക്ഷ നേതാവിന്റെ കയ്യിൽ എങ്ങിനെ എത്തി എന്ന് മുഖ്യമന്ത്രി ചോദിച്ചു.

അസെന്റ് പോലുള്ള ഒരു മഹാ സംഗമം നടക്കുമ്പോ ഞങ്ങളിത് ചെയ്യാം എന്ന് പറഞ്ഞ് പലരും മുന്നോട്ട് വരും. അതുപോലെ ഒരു ധാരണാപത്രം ആണിതും. യാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കരാറാണ് ഇഎംസിസിയുമായി ഉണ്ടായത്. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ഇതിന് ബന്ധമില്ല. പറ്റാത്ത നിക്ഷേപങ്ങൾ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.