കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തി കേന്ദ്രം; ഒരു ലക്ഷം കോടിക്ക് മുകളില്‍ വരെ കടമെടുക്കാം

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയുണ്ട്.

കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമാണിത്. ആധാറും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുമ്പ് തന്നെ ഈ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.

പശ്ചിമ ബംഗാള്‍ ഇതുവരെയും ഒരു പരിഷ്‌കരണ നടപടികളും നടപ്പാക്കിയിട്ടില്ല.  കടമെടുക്കുന്ന പണം ആത്മനിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താമെന്നും നിര്‍ദ്ദേശമുണ്ട്.