നവകേരള യാത്രയ്‌ക്കെതിരെ സീറ്റില്‍ വാഴ വച്ച് കാര്‍ട്ടൂണ്‍; മാസ് റിപ്പോര്‍ട്ടടിച്ച് അക്കൗണ്ട് പൂട്ടിച്ച് സൈബര്‍ പോരാളികള്‍

നവകേരള യാത്രയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പങ്കുവച്ച കാര്‍ട്ടൂണിസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സിപിഎം മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിച്ചതായി ആരോപണം. കാര്‍ട്ടൂണിസ്റ്റ് റിയാസ് ടി അലി പങ്കുവച്ച വിമര്‍ശനാത്മകമായ കാര്‍ട്ടൂണിനെതിരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഇതുവഴി റിയാസ് ടി അലിയുടെ വെരിഫൈഡ് ആയിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടമാകുകയായിരുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം ഒരിക്കല്‍ക്കൂടി തനിനിറം കാട്ടിയെന്ന് കാര്‍ട്ടൂണിസ്റ്റ് റിയാസ് പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ ഉള്‍വശമാണ് റിയാസ് കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചത്. ബസിനകവശവും സീറ്റില്‍ വാഴകളും ചിത്രീകരിച്ചുള്ള കാര്‍ട്ടൂണാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ റിയാസ് പങ്കുവച്ച കാര്‍ട്ടൂണിന് 26000ല്‍ ഏറെ ലൈക്കുകള്‍ ലഭിച്ചിരുന്നു.

ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് കള്ളങ്ങള്‍ നിരത്തി അക്കൗണ്ട് പൂട്ടിച്ചതെന്ന് റിയാസ് പറഞ്ഞു. തീര്‍ത്തും നിരുപദ്രവകരമായ കാര്‍ട്ടൂണ്‍ ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലുന്ന ശൈലി തന്നെയാണ് സിപിഎം സൈബര്‍ ഇടങ്ങളിലും പിന്തുടരുന്നത്. എന്നെ നശിപ്പിക്കാന്‍ അക്കൗണ്ട് ഇല്ലാതാക്കിയെന്നും റിയാസ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ബസ് യാത്ര തുടങ്ങിയതിന്റെ അടുത്ത ദിവസമാണ് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതിനൊപ്പം സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോസ്റ്റിംഗ് നടത്തിയതിനാല്‍ ശാശ്വതമായി അക്കൗണ്ട് ഇല്ലാതാക്കുന്നു എന്നാണ് ഫെയ്‌സ് ബുക്ക് അറിയിച്ചത്. അത് എന്താണെന്ന് എനിക്കറിയില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടൂണ്‍ ജനശ്രദ്ധ പിടിച്ച് പറ്റിയതോടെയാണ് മാസ് റിപ്പോര്‍ട്ടിംഗ് ആരംഭിച്ചത്. അസഭ്യ വര്‍ഷവും ഭീഷണിയും റിയാസിന് ഇതിനെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. രണ്ട് ദിവസം മുന്‍പാണ് റിയാസിന് അക്കൗണ്ട് നഷ്ടമായത്. അക്കൗണ്ട് പൂട്ടിക്കുന്നതിന് മുന്‍പായി റിയാസും മകളും നില്‍ക്കുന്ന ഒരു ഫോട്ടോ ആദരാഞ്ജലികള്‍ എന്ന അടിക്കുറിപ്പോടെ അയച്ച് നല്‍കുകയും ചെയ്തതായി ആരോപണമുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു റിയാസിന് കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളും വരയ്ക്കാനുള്ള ഓര്‍ഡറുകളില്‍ ഭൂരിഭാഗവും ലഭിച്ചിരുന്നത്. കാര്‍ട്ടൂണില്‍ നിന്നും കാരിക്കേച്ചറില്‍ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു റിയാസിന്റെയും കുടുംബത്തിന്റെയും പ്രധാന വരുമാന മാര്‍ഗ്ഗം.