ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കന്‍ തീരം തൊടും; കേരളം അതീവ ജാഗ്രതയില്‍ ; ശക്തമായ മഴയ്ക്ക് സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോമീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം- തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് വേഗം മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.

അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാദ്ധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. മത്സ്യ ബന്ധനത്തിന് കര്‍ശന നിരോധനമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.