കൊച്ചി ഗ്യാസ് ചേംബറിന്റെ അവസ്ഥയില്‍; കോര്‍പറേഷന്‍ സെക്രട്ടറി 1.45ന് നേരിട്ടെത്തണം; കര്‍ശന ഇടപെടല്‍ ഉണ്ടാകും; താക്കീതുമായി ഹൈക്കോടതി

ബ്രഹ്‌മപുരത്തെ തീപിടുത്തത്തില്‍ ആഞ്ഞടിച്ച് ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേമ്പറിലെ അവസ്ഥയാണ്. വിഷപ്പുക നഗരത്തിലെത്തിയിട്ടും കോര്‍പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണം. ഒരോദിവസവും നിര്‍ണായകമാണ്. വിഷയത്തില്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്‌മപുരം വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്. തീപിടിത്തതിന് ശേഷം കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് ഇടപെടല ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുക ശമിപ്പിക്കുന്നതിന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 30 യൂനിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്.