കണ്ണന്താനത്തിനും തുഷാറിനും അടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോയി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടമായി. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും വയനാട് മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കമുള്ള 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കാണ് തുക നഷ്ടമായത്. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ പാലക്കാട് മത്സരിച്ച സി.കൃഷ്ണകുമാര്‍, തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, കോട്ടയത്തെ പി.സി തോമസ് എന്നിവര്‍ക്കും കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം), ശോഭാ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), കെ.സുരേന്ദ്രന്‍ (പത്തനംതിട്ട), കെ.എസ്.രാധാകൃഷ്ണന്‍ (ആലപ്പുഴ) എന്നിവര്‍ക്കും മാത്രമാണ് കെട്ടിവെച്ച തുക തിരികെ ലഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ കണ്ണൂരില്‍ മത്സരിച്ച സി കെ പത്മനാഭനാണ് ഏറ്റവും കുറവ് വോട്ടു ലഭിച്ചത്. 68,509 വോട്ടുകള്‍ മാത്രമാണ് പത്മനാഭന് ലഭിച്ചത്. വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയാണ് തൊട്ടുമുന്നില്‍. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ നേടിയത്.