പെരിയ ഇരട്ട കൊലപാതകം; കേസില്‍ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയെന്ന് കെ.വി കുഞ്ഞിരാമന്‍

പെരിയ ഇരട്ട കൊലപാതകകേസില്‍ തന്നെ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയാണെന്ന് ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ പറഞ്ഞു.
താന്‍ ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഒരു തവണ പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം തനിക്കെതിരെ കേസ് എടുത്തിട്ടില്ല എന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കേസില്‍ തന്നെ പ്രതി ചേര്‍ത്തതിന് പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഉണ്ട്. സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടിയായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സി.പി.എമ്മിനെ പ്രതിരോധത്തില്‍ ആക്കണമെന്ന താല്‍പ്പര്യത്തിന്റെ ഭാഗമായി നടത്തുന്ന അജണ്ടയാണ് ഇതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രതികളെ പൊലീസിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നു എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ എം.എല്‍.എയായ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തിരുന്നു. കേസിലെ പ്രതികളെ കുഞ്ഞിരാമന്‍ സഹായിച്ചതായാണ് സിബിഐയുടെ കണ്ടെത്തല്‍. 21 ആം പ്രതിയാണ് കുഞ്ഞിരാമന്‍.