പെരിയ ഇരട്ടക്കൊല കേസ്: മുന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കമുള്ള പ്രതികള്‍ക്ക് കോടതിയുടെ നോട്ടീസ്. ഈ മാസം 15 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഉദുമ മുന്‍ എംഎല്‍എ യുമായ കെവി.കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഇപ്പോള്‍ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനായിരുന്നു മുന്‍ എംഎല്‍എ അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ശേഷം അറസ്റ്റ് ചെയ്തത്. 14 പേരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികള്‍. കേസില്‍ പ്രതിയാക്കപ്പെട്ട സന്ദീപിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സിബിഐ ആരംഭിച്ചു. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കെവി കുഞ്ഞിരാമന്‍ 20 ാം പ്രതിയാണ്. പ്രതികളെ കസ്റ്റഡിയില്‍ നിന്ന് രക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യഹര്‍ജി ഇന്നലെ കോടതി നിഷേധിച്ചിരുന്നു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. എറണാകുളം സിജെഎം കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.