ബെവ്ക്യൂ ആപ്പ് സജ്ജം; ബുക്കിംഗ് നാളെ മുതൽ, ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാം

ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മുതല്‍ തന്നെ മദ്യം ബുക്ക് ചെയ്യാം. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.എസ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ അറിയിക്കും. മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.

എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയർകോഡ് നൽകുന്ന ഉറപ്പ്. ഇനി ഒരു പരിശോധന കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. അത് മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർത്തിയാക്കും. അതുകൂടി പൂർത്തീകരിച്ചാൽ ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ എത്തും. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.

ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യവിൽപന തുടങ്ങാൻ തയ്യാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്‌റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്‌സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.