ഗവര്‍ണര്‍ തിരികെ വന്നാലുടന്‍ ഒപ്പിടുന്നതാവും നല്ലത്; ഇല്ലെങ്കില്‍ എവിടെയും പോകാന്‍ കഴിയാത്ത വിധം പ്രതിഷേധിക്കുമെന്ന് എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം അവകാശങ്ങള്‍ നേടിയെടുത്ത നാടാണെന്നും ഭരണഘടന ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിശദീകരണം ചോദിച്ചാല്‍ ഗവര്‍ണര്‍ക്ക് പറയാന്‍ മറുപടിയില്ലെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മന്ത്രിമാരോട് വിശദീകരണം ചോദിക്കണം. അതും അല്ലെങ്കില്‍ നിയമസഭയ്ക്ക് ബില്ല് മടക്കി അയയ്ക്കണം. എന്നാല്‍ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ ബില്ല് അനന്തമായി വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഇടത് കര്‍ഷക സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. ഇടുക്കിയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നു ബില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയും ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ എവിടെയും പോകാന്‍ കഴിയാത്ത വിധം പ്രതിഷേധം നേരിടേണ്ടി വരും. തിരികെ വന്നാലുടന്‍ ഒപ്പിടുന്നതാവും നല്ലത്. ഭരണഘടനാ സ്ഥാപനത്തിന്റെ മേല്‍ കയറിയിരുന്ന് എന്ത് തോന്ന്യാസവും ചെയ്യരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.