വളർത്തുനായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച സംഭവം; ഉടമ അറസ്റ്റിൽ

മലപ്പുറത്ത് വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരിപ്പ് കടിച്ചു വലിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ മൂന്ന് കിലോമീറ്റർ ദൂരം നായയെ നടുറോട്ടിൽ ബൈക്കിൽ കെട്ടി വലിച്ചത്.

മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി മൂന്ന് കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. ഇതുകണ്ട് നാട്ടുകാർ പിന്തുടർ‌ന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.

തുടർന്നു പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽ നിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങൾ ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു

തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫീസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‌ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തുത്. രാത്രി ഇയാളുടെ വീട്ടിലെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തു.