അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്നുവയസ്സുകാരന്‍ മരിച്ചു

ഏലൂരില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ചയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബംഗാളി സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ പരിക്കിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മ തന്നെയാണ് തലയ്ക്ക് പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.

അമ്മയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലീസ് ബംഗാള്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റ സമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.