പി ജയരാജനെതിരെയുള്ള വധശ്രമം; രണ്ടാം പ്രതി ഒഴികെയുള്ളവരെ വെറുതെ വിട്ട് ഹൈക്കോടതി

കണ്ണൂരില്‍ സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതി ഒഴികെയുള്ള മറ്റെല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ കോസിലെ മറ്റെല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു.

ആര്‍എസ്എസിന്റെ ജില്ലാ-താലൂക്ക് കാര്യവാഹക് ഉള്‍പ്പെടെയുളളവര്‍ കേസിലെ പ്രതികളായിരുന്നു. കേസിലെ ഒന്നാംപ്രതി കടിച്ചേരി അജി, മനോജ്, പാര ശശി ,എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അതേ സമയം രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 1999 ഓഗസ്റ്റ് 25ന് പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു.