മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ മണ്ണിനടിയില്‍

ഇടുക്കി മൂന്നാര്‍ കുണ്ടളയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ പുതുക്കുടിയിലെ എസ്റ്റേറ്റില്‍ തന്നെയാണ് ഉരുള്‍പൊട്ടിയത്. രണ്ട് വീടുകള്‍ മണ്ണിനടിയിലായി. എസ്റ്റേറ്റിലുള്ള എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

സംഭവ സ്ഥലത്ത് ഭൂമിക്കടിയില്‍ നിന്നും ചില മുഴക്കം കേള്‍ക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായിരുന്നു. പ്രദേശത്തെ വലിയ വാട്ടര്‍ ടാങ്കും ഒലിച്ചുപോയിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുതുക്കുടിയില്‍ റോഡ് തകര്‍ന്നു. മൂന്നാര്‍ വട്ടവട റൂട്ടില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. പ്രദേശത്ത് എത്തിയ പൊലീസ്, ഫയര്‍ഫോഴ്സ് സംഘം 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുണ്ടള സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ തുറന്നിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ് വട്ടവട. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. അതേസമയം കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ചയുണ്ടായി. ചമ്പക്കുളത്തെ 250 ചങ്കക്കരി അറൂന്നൂറ് പാടത്താണ് മടവീണത്. കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ ചെമ്പടി-ചങ്കക്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണിത്.