അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച് വൻ ലഹരിമരുന്ന് ശൃംഖല; യുവ സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി എത്തിച്ചിരുന്നതായി വിവരം

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച് വൻ ലഹരിമരുന്ന് ശൃംഖല. മലയാള സിനിമയുടെ ഭാഗമായ ചില യുവാക്കള്‍ ലഹരിമരുന്ന് വിതരണം നടത്തുന്നതായും റിപ്പോർട്ട്.  അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയില്‍ നിന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന 24 ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികളുടെ ഫോണുകളിലെ വിവരങ്ങളും ടെലിഗ്രാം മെസേജുകളും അന്വേഷണസംഘം പരിശോധിച്ചു. എട്ട് യുവ സിനിമാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി അനൂപ് മുഹമ്മദ് ലഹരി എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ എട്ട് യുവാക്കളെ ഉപയോഗിച്ചാണ് ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലഹരിമരുന്ന് കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍, അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അനൂബ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിച്ചിരുന്നു. ഇരുവരും തമ്മില്‍ പണമിടപാടുകളും ഉണ്ടെന്നും ഫിറോസ് പറഞ്ഞു. അനൂബ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി പുറത്തു വിട്ടാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്.