'പി.സി ജോര്‍ജ് ഉപാധികള്‍ ലംഘിച്ചെന്ന വാദം പൊളിഞ്ഞു': മകന്‍ ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് കോടതി ഉപാധികള്‍ ലംഘിച്ചെന്ന വാദം പൊളിഞ്ഞെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഷോണിന്റെ പ്രതികരണം.

ജനപ്രതിനിധിയായിരുന്നതും പ്രായവും പരിഗണിച്ചാണ് മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു. വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേസമയം പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ല. എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്‌നമെന്നും സര്‍ക്കാര്‍ പറഞ്ഞു.വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല എന്നും ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം റദ്ദാക്കിയത്. ശേഷം കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജിനെ അര്‍ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.

കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഹാജരാക്കിയ ശേഷം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരാണെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.