ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാന്‍ നടപടി തുടങ്ങി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം.

പന്നികളെ മയക്കാനുള്ള മരുന്ന് കൊച്ചിയില്‍ നിന്ന് എത്തിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇതിനിടെ ഫാമിലെ പന്നികളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയക്കണമെന്ന ആവശ്യവുമായി പന്നി കര്‍ഷകര്‍ രംഗത്തെത്തി.

നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപയാണ് നഷ്ടപരിഹാരം. എന്നാല്‍ ഇത് അപര്യാപ്തമെന്നാണ് കര്‍ഷകരുടെ പരാതി. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പന്നികളെ കൊല്ലാന്‍ ഫാം ഉടമയുടെ അനുമതി ലഭിച്ചു.

തവിഞ്ഞാല്‍ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കി. മനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിക്കാണ് ഏകോപന ചുമതല.