കോവിഡ് വ്യാപനത്തെ സമരക്കാരും മാധ്യമങ്ങളും ഗൗരവത്തോടെ പരിഗണിക്കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം ഉണ്ടാക്കി കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തിവരുന്ന സമരങ്ങൾ കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും ഈ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുന്നില്ല എന്നും അതുകൊണ്ടാണ് പ്രത്യേകം എടുത്തു പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പൊലീസ്. അതിനുളള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്, മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണം.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ പ്രതിഷേധിക്കുന്നവര്‍ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തി കൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറുക തന്നെ വേണം. അക്രമ സമരം നടത്തിയാലേ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറായേ തീരൂ, നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

സമരങ്ങള്‍ നാടിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് തിരിച്ചറിവുകള്‍ ഉണ്ടാവുക എന്നതാണ് ഏററവും പ്രധാനം. ഹൈക്കോടതി ഈ വിഷയത്തില്‍ പറയാനുളളതിന്റെ പരമാവധി പറഞ്ഞുകഴിഞ്ഞു. കൃത്യമായ തിരിച്ചറിവോടെ പ്രതികരിക്കുന്ന നില ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സമരം നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്നവർ മാത്രമല്ല ക്രമസമാധാന ചുമതലയുള്ള പൊലീസുകാർക്കും കോവിഡ് വരാനുള്ള സാദ്ധ്യത ഉണ്ട്. സമരം നടക്കുമ്പോള്‍ ശാരീരിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ പൊലീസിന് കഴിയില്ല. സമരക്കാരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യേണ്ടിവരും. ചിലയിടങ്ങളില്‍ അമിതമായ ബലപ്രയോഗവും കാണുകയാണ്. ഇതെല്ലാം രോഗവ്യാപനത്തിന് ഇടയാക്കുന്നു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ വരെ രോഗബാധിതരാകുന്ന അവസ്ഥയാണ്.

നാടിനോട് താത്പര്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാഹചര്യം തിരിച്ചറിഞ്ഞ് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു പോകുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വീണ്ടും വീണ്ടും ഉളള അഭ്യര്‍ത്ഥന ഫലം കാണുമെന്നാണ് തന്റെ ശുഭപ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.