അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം; പ്രതികളെ തിരയാന്‍ തണ്ടര്‍ബോള്‍ട്ടും

അട്ടപ്പടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി തണ്ടര്‍ബോള്‍ട്ടും രംഗത്ത്. കേസിലെ പ്രതികള്‍ വനത്തിനുള്ളില്‍ ഒളിവിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരച്ചിലിനായി തണ്ടര്‍ബോള്‍ട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്.

കേസില്‍ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പേരെ കൂടിയാണ് പിടികൂടാനുള്ളത്. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഷ്‌റഫ്, സുനില്‍, വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി എന്ന ഹസ്സന്‍, മാരി എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി എന്ന രംഗനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല.

പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതേ തുടര്‍ന്ന് തോക്കിനെ കുറിച്ച് ചോദിക്കാന്‍ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചു വരുത്തി. പിന്നീട് തര്‍ക്കമുണ്ടാകുകയായിരുന്നു. മര്‍ദ്ദനമേറ്റ വിനായകന്‍ കണ്ണൂര്‍ സ്വദേശിയാണ്.