കോതമംഗലത്ത് കാമുകിയായ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയെ കാമുകന്‍ വെടിവെച്ചു കൊലപ്പെടുത്തി; യുവാവും ജീവനൊടുക്കി

കോതമംഗലം നെല്ലിക്കുഴിയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം.

സമീപവാസികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് യുവാവ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്ന്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

മരിച്ച രാഖിലും, മാനസയും നേരത്തെ പ്രണയബന്ധത്തിലായിരുന്നു എന്നും പിന്നീട് ആ ബന്ധത്തിലുണ്ടായ വിള്ളലാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ച കുട്ടിയെ ശല്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം പൊലീസില്‍ കേസുണ്ടായിരുന്നു. ഇത് ഒത്തു തീര്‍പ്പാക്കിയെന്നാണ് വിവരം.

ഇന്ദിരാഗാന്ധി കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥിനിയായ മാനസ കോളേജിന് പുറത്താണ് താമസിക്കുന്നതെന്നും, അവിടെ അധിക്രമിച്ചെത്തി കൊല്ലുകയായിരുന്നെന്ന് കോളേജ് ചെയര്‍മാന്‍ കെ എം പരീത് പറഞ്ഞു. കണ്ണൂരില്‍ നിന്ന് എത്തിയാണ് പ്രതിയായ രാഖില്‍ മാനസയെ കൊലപ്പെടുത്തിയത്. കോളേജിന് അകത്തല്ലാത്തത് കൊണ്ട് സെക്യൂരിറ്റി ഉണ്ടായിരുന്നില്ലെന്നും പരീത് പറഞ്ഞു.

ഇന്നുച്ചയ്ക്ക് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. തലയ്ക്ക് വെടിയേറ്റാണ് മാനസ മരിച്ചതെന്നാണ് വിവരം. നാട്ടുകാര്‍ ഉടന്‍ തന്നെ ഓട്ടോ റിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

updating….