ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് ചുട്ടുകൊല്ലാന്‍ ശ്രമിച്ച സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ വര്‍ക്കല അയിരൂര്‍ മുത്താന അമ്പലത്തുംവിള വീട്ടില്‍ ലീലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 26ന് പുലര്‍ച്ചെ 1.30ന് ആയിരുന്നു സംഭവം നടന്നത്.

ലീലയുടെ ഭര്‍ത്താവ് അശോകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഒരു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് അശോകന്റെ ശരീരം തളര്‍ന്നിരുന്നു. ചികിത്സ നേടിയിരുന്നെങ്കിലും ഒരു കാലിന് സ്വാധീനം കുറവായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഭാര്യ ലീല തൊഴിലുറപ്പിന് പോയാണ് കുടുംബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന പേടിയിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകളാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഈ സമയം പിതാവ് അശോകന്‍ മണ്ണെണ്ണയുമായി നില്‍ക്കുന്നത് കണ്ടെന്ന് മകള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തിയിരുന്നു. പരിക്കേറ്റ ലീലയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.