ലീഗിലെ ഒരു വിഭാഗം സി.പി.എമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു: കെ.എം ഷാജി

മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമുണ്ടെന്ന് കെ.എം ഷാജി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ലേഖനത്തില്‍ ഐയുഎംഎല്ലില്‍ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു കെ.എം ഷാജിയുടെ മറുപടി.

‘പാര്‍ട്ടിയിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണ്. സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ മുസ്ലീം ലീഗിന് രണ്ട് ടേം ഭരണം കിട്ടിയേക്കാം. എന്നാല്‍ സിപിഎമ്മും മുസ്ലീം ലീഗും സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും.’

‘മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണവുമായേക്കും. സിപിഐഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ മുഖ്യ കാരണം ഇതാണ്’ ഷാജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു. അവരുടെ ലക്ഷ്യവും അജണ്ടയും മോശമാണെന്ന് സമുദായത്തിലുള്ളവരെ ബോധ്യപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും ഇതിനെതിരെ സമുദായത്തിനകത്ത് ഞങ്ങള്‍ പോരാടുകയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.