ഗ്രീഷ്മ പറഞ്ഞ ഒമ്പത് നുണകള്‍; പൊലീസ് പൊളിച്ചത് ഇങ്ങനെ

ഷാരോണ്‍ ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും മരിച്ചതിനുശേഷവും ഗ്രീഷ്മ പറഞ്ഞിരുന്നത് നുണകളാണെന്ന് തെളിയിച്ച് അന്വേഷണ സംഘം. എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ പറഞ്ഞ 9 നുണകളെ അന്വേഷണ സംഘം പൊളിച്ചടുക്കിയത്. . ഇതിനൊപ്പം തെളിവുകളും നിരത്തിയതോടെയാണ് ഷാരോണിന്റേത് കൊലപാതകമാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.

ഗ്രീഷ്മയുടെ നുണകള്‍
1. ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ചശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയത് കൊണ്ടാണ്.

3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കി. അയാളും ഛര്‍ദ്ദിച്ചു. (കാരക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി)

4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന് ഷാരോണ്‍ ചോദിച്ചപ്പോള്‍
ഷാരോണുമായുള്ള തമ്മിലുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നും അതുകൊണ്ട് ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നും മറുപടി നല്‍കി

5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിച്ചപ്പോഴും മറുപടി നല്‍കിയില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി

6. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കുപ്പി കഴുകി ആക്രിക്ക് കൊടുത്തെന്ന് പറഞ്ഞു.

7. അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് കൊടുത്തത് എന്നും വ്യക്തമാക്കി.

8. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്ന് മരണശേഷം പറഞ്ഞു.

9. ഷാരോണിനൊപ്പം സുഹൃത്ത് കൂടെയുണ്ടായിരുന്നതിനാല്‍ താന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്നായിരുന്നു ബന്ധുക്കളുടെ ചോദ്യത്തിനുള്ള മറുപടി.