കോലഞ്ചേരിയില്‍  വൃദ്ധയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി, കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; നിർഭയയ്ക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പീഡനത്തിനിരയായ വൃദ്ധയുടെ ശരീരത്തില്‍ കത്തി കൊണ്ട് മുറിവേല്‍പിച്ചിട്ടുണ്ട്. വൻകുടലിന് പരിക്കേറ്റ വൃദ്ധയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാൽ ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വൃദ്ധയെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.

കോലഞ്ചേരിയിലെ ബലാത്സംഗം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അടുത്ത 44 മുതൽ 72 മണിക്കൂർ വരെയുളള സമയം നിർണായകമാണ്. ഇതിനു ശേഷം മാത്രമേ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ  പറഞ്ഞു. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പുത്തൻ കുരിശ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

എന്നാൽ, സംഭവത്തിന് പിന്നിൽ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകൻ പറഞ്ഞു. പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ കൂട്ടികൊണ്ട് പോകുകയും തുടർന്ന് ശേഷം കട്ടിലിൽ ഇരുന്നോ, ടിവി കാണിച്ചു തരാമെന്ന് പറയുകയും തുടർന്ന് തലമുടി നരച്ച പ്രായമുള്ള മനുഷ്യൻ വ്യദ്ധയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ ഓമന അവരോട് മോശമായി പെരുമാറുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം എന്നാൽ, വൈകുന്നേരം മൂന്നു മണിയോടെയാണ് ഓമന വൃദ്ധയെ ഓട്ടോറിക്ഷയിൽ കയറ്റി തിരികെ വീട്ടിൽ എത്തിക്കുന്നത്.

ശരീരത്തിൽ നെഞ്ച് മുതൽ വയറ് വരെയുള്ള ഭാഗത്ത് കത്തി കൊണ്ട് വരഞ്ഞ് മുറിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, ജനനേന്ദ്രിയത്തിൽ സാരമായി മുറിവേറ്റിട്ടുണ്ടുമുണ്ട്. മൂത്ര സഞ്ചിയടക്കം പൊട്ടിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നത്.