'കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം, ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകൾ'; വി.ഡി. സതീശന് അഭിനന്ദനമറിയിച്ച് വി. ടി. ബൽറാം

നീണ്ട ചർച്ചകൾക്കും ജനരോഷ പ്രകടനങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വി. ഡി. സതീശനെ അഭിനന്ദിച്ച് വി.ടി. ബൽറാം. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നാണ് വി.ടി. ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു.
ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർത്ഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിൻ്റേയോ യുഡിഎഫിൻ്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശൻ്റെ ഈ വരവ്.

ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്.
വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്,
പ്രതീക്ഷകൾ കാത്തുകൊണ്ട്,
നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്.
നമുക്കൊരുമിച്ച് ചുവടുവയ്ക്കാം.
നമുക്കതിന് കഴിയും,
കാരണം,
ഇത് കേരളമാണ്.
നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്’ എന്നാണ് കുറിപ്പിൽ.

Read more

അതേസമയം, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.