പൊതുമരാമത്തിൽ ലൈസൻസ് കോഴ

പൊതുമരാമത്ത്‌ വകുപ്പില്‍ കരാറുകാരുടെ ലൈസന്‍സ്‌ പുതുക്കിക്കിട്ടാന്‍ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍മാരുടെ “പടി” പതിനായിരം രൂപ. ഇടനിലക്കാരുടെ റോള്‍ ക്ലര്‍ക്കുമാര്‍ക്ക്‌. ദക്ഷിണ മേഖലാ കെട്ടിടവിഭാഗം സൂപ്രണ്ടിങ്‌ എന്‍ജിനീയറുടെ ഓഫീസില്‍ ഒമ്പതു മാസത്തോളമായി ലൈസന്‍സുകള്‍ പൂഴ്‌ത്തിവച്ചതു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ സംസ്‌ഥാനത്തെ ഒമ്പതു സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍മാരുടെയും ഓഫീസുകളില്‍ പരിശോധനയ്‌ക്കു പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ ഉത്തരവിട്ടു.

പലയിടത്തും വന്‍ ക്രമക്കേടുകള്‍. പൂഴ്‌ത്തിവച്ചിരുന്ന ഒട്ടേറെ ലൈസന്‍സുകള്‍ കണ്ടെടുത്തു. ദക്ഷിണ മേഖലാ ഓഫീസില്‍ 140 ലൈസന്‍സുകളാണു പൂഴ്‌ത്തിയിരുന്നത്‌. 2017 ഏപ്രില്‍ ഒന്നിന്‌ പുതുക്കി നല്‍കേണ്ടിയിരുന്ന ലൈസന്‍സുകളാണ്‌ കൈക്കൂലി കിട്ടാതിരുന്നതിനാല്‍ ഒമ്പതു മാസമായി പിടിച്ചുവച്ചിരുന്നത്‌. കരാറുകാരുടെ ലൈസന്‍സ്‌ പുതുക്കി നല്‍കേണ്ടത്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍മാര്‍ക്കാണ്‌. ബില്‍ഡിങ്‌സ്‌, റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌, ദേശീയപാത എന്നിവയിലെ ഏതു സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ക്കും ഇതിന്‌ അധികാരമുണ്ട്‌.

2017 മാര്‍ച്ചില്‍ കരാറുകാര്‍ അപേക്ഷ നല്‍കിയെങ്കിലും ദക്ഷിണമേഖലാ സൂപ്രണ്ടിങ്‌് എന്‍ജിനീയര്‍ ലൈസന്‍സ്‌ പുതുക്കിനല്‍കിയില്ല. അന്വേഷിച്ചവരെ മുട്ടാപ്പോക്കു പറഞ്ഞ്‌ ഒഴിവാക്കി. തുടര്‍ന്നാണ്‌ ഇടനിലക്കാരനായി ക്ലര്‍ക്ക്‌ രംഗത്തുവന്നത്‌. ഒരു ലൈസന്‍സിന്‌ 10,000 രൂപയാണു വേണ്ടതെന്ന്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ അറിയിച്ചെന്നു ക്ലര്‍ക്ക്‌ കരാറുകാരോടു പറഞ്ഞു. ഇതേപ്പറ്റി രഹസ്യവിവരം ലഭിച്ചതോടെയാണ്‌ ദക്ഷിണ മേഖലാ കെട്ടിട വിഭാഗം സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ പി.കെ. ബാബുവിന്റെ ഓഫീസില്‍ പൊതുമരാമത്ത്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌.

ലൈസന്‍സുകള്‍ പുതുക്കിയെങ്കിലും ഒന്‍പതു മാസമായി കരാറുകാര്‍ക്ക്‌ തിരിച്ചുകൊടുത്തിട്ടില്ലെന്നു കണ്ടെത്തിയതോടെ എന്‍ജിനീയറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇടനിലനിന്ന ക്ലര്‍ക്കിനെ കണ്ടെത്തി സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നായിരുന്നു സംസ്‌ഥാനവ്യാപക റെയ്‌ഡ്‌. എല്ലായിടത്തും പുതുക്കിനല്‍കാത്ത ലൈസന്‍സുകള്‍ കണ്ടെത്തി.

മിക്കയിടത്തും ക്ലര്‍ക്കുമാരാണു കൈക്കൂലിയുടെ ഇടനിലക്കാര്‍. റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു ലഭിക്കുന്നതേയുള്ളൂ. ദേശീയപാത വിഭാഗത്തില്‍ കാര്യമായ ക്രമക്കേടില്ലെന്നാണു സൂചന. കരാറുകാരില്‍ പലരും കൈക്കൂലിയെക്കുറിച്ചു ചീഫ്‌ എന്‍ജിനീയര്‍മാരോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കാനോ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കാനോ ഇവര്‍ തയാറായില്ല.

ക്രമക്കേട്‌ കണ്ടെത്തിയാല്‍ത്തന്നെ കുറ്റക്കാര്‍ക്ക്‌ മാപ്പു നല്‍കണമെന്ന റിപ്പോര്‍ട്ടാണ്‌ ചീഫ്‌ എന്‍ജിനീയര്‍മാര്‍ സര്‍ക്കാരിന്‌ നല്‍കാറുള്ളത്‌. ഇതു കണക്കിലെടുത്ത്‌ എന്‍ജിനീയര്‍മാരെ നിരീക്ഷിക്കാന്‍ സമാന്തര സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി മികച്ച സര്‍വീസ്‌ റെക്കോഡുള്ള ഉദ്യോഗസ്‌ഥരെയാകും ഇതില്‍ ഉള്‍പ്പെടുത്തുക.