കൂട്ടുകാരായി, കുട്ടനാടിന്റെ 'കൊച്ചുധീരന്മാര്‍'

‘ചേട്ടൻ എന്നാത്തിനാ കിണറ്റിൽച്ചാടിയേ?’ കാവാലം കടവിൽവച്ചു കണ്ടപ്പോൾ അഭയ് ദാസിന്റെ മുഖത്തു നോക്കി സ്റ്റീഫൻ ജോസഫ് ചോദിച്ചു. ‘സ്റ്റീഫൻ എന്നാത്തിനാ ആറ്റിൽച്ചാടിയേ?’ എന്ന മറുചോദ്യമായിരുന്നു അഭയ് ദാസിന്റെ ഉത്തരം. സ്റ്റീഫൻ, തന്നെ ചാരിനിന്ന എൽകെജിക്കാരൻ അനുജൻ ടിജോയെ ചേർത്തുപിടിച്ചു. ചേട്ടന്റെ മുഖത്തു നോക്കിയശേഷം ടിജോ പറഞ്ഞു – ‘ഞാൻ ആറ്റിൽ വീണപ്പോൾ രക്ഷിക്കാനാ ചേട്ടൻ ചാടിയേ…’ രക്ഷകന്റെ ഭാവമൊന്നുമില്ലാതെ നാണം മറയ്ക്കാൻ മുഖത്തേക്കു കൈ ചേർത്തു സ്റ്റീഫൻ.

രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്കം നേടിയ ധീരന്മാരാണു കാവാലം കാവുംപടി അഭയ് ഭവനിൽ ഷാജിയുടെയും രജനിയുടെയും മകൻ അഭയ് ദാസും ചേന്നംകരി കല്ലുപാത്ര സിബിച്ചന്റെയും ജോമോളുടെയും മകൻ സ്റ്റീഫൻ ജോസഫും. അഭയ് അയൽവാസിയായ വിദ്യാർഥിയെ നിലയില്ലാത്ത വെള്ളമുള്ള കിണറ്റിൽ നിന്നും സ്റ്റീഫൻ സ്വന്തം അനുജനെ ഒഴുക്കുള്ള ആറ്റിൽ നിന്നും സ്വജ‍ീവൻ പണയംവച്ചു രക്ഷിച്ചതിനാണു രാഷ്ട്രത്തിന്റെ ആദരം തേടിയെത്തിയത്. ഇന്നലെ വൈകിട്ടു സ്കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരുവരും കാവാലം കടവിലെത്തി, അൽപനേരം ഒന്നിച്ചിരുന്നു വിശേഷങ്ങൾ പറഞ്ഞു.

‘ഞാനും ടിജോയും കൂടി കളിക്കുകയായിരുന്നു. പെട്ടെന്ന് അവൻ വെള്ളത്തിലേക്കു വീണു. ഞാൻ പപ്പയെയും മമ്മയെയും വിളിച്ചു നോക്കി. ആരും അവിടൊണ്ടായിരുന്നില്ല. ടിജോയാണെങ്കിൽ ഒഴുകിപ്പോകുന്നു. പപ്പ നീന്തൽ പഠിപ്പിച്ചിരുന്നതുകൊണ്ട് ഞാൻ ഒറ്റച്ചാട്ടം. ടിജോയെ തള്ളി കരയിലേക്കെത്തിച്ചപ്പോഴേക്കും ആരൊക്കെയോ ഓടിയെത്തി ഞങ്ങളെ എടുത്തു കയറ്റി…’ തന്നെ രക്ഷിച്ച സാഹസികതയെക്കുറിച്ചു ചേട്ടൻ പറയുന്നതിനിടയിൽ വിട്ടുപോയതൊക്കെ കൂട്ടിച്ചേർത്തതു കുഞ്ഞൻ ടിജോയാണ്.

സ്റ്റീഫന്റെ കഥ കേട്ടപ്പോൾ അഭയ് ദാസും സംഭവങ്ങൾ ഓർത്തെടുത്തു. സ്കൂൾ വിട്ടു വരുംവഴി നിലവിളി കേട്ടു ക്രിക്കറ്റ് കളി നടക്കുന്ന ഗ്രൗണ്ടിനടുത്തുള്ള കിണറ്റിനരികിലേക്ക് ഓടിയെത്തിയതും രണ്ടും കൽപിച്ചു കിണറ്റിൽച്ചാടി അമൽ എന്ന അഞ്ചാം ക്ലാസുകാരനെ രക്ഷിച്ചതുമൊക്കെ സ്റ്റീഫനും ടിജോയും കേട്ടിരുന്നു. പിരിയുമ്പോൾ അഭയും സ്റ്റീഫനും ടിജോയും കൂട്ടായിക്കഴിഞ്ഞു. 2016 നവംബർ എട്ടിനായിരുന്നു ടിജോയെ രക്ഷിക്കാൻ സ്റ്റീഫൻ ആറ്റിൽച്ചാടിയത്.

അഭയ് ദാസ് നാടിന് അഭിമാനമായത് 2017 ജനുവരി 11ന് അമലിനെ കിണറ്റിൽ നിന്നു രക്ഷിച്ചതോടെയാണ്. ചേന്നംകരി ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു സ്റ്റീഫൻ ഇപ്പോൾ. അനുജൻ ലൂർദ് മാതാ സ്കൂളിലെ എൽകെജി വിദ്യാർഥി. കൈനടി എജെ മെമ്മോറിയൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഭയ് ദാസ്. കുട്ടനാട്ടിലേക്കു രാഷ്ട്രത്തിന്റെ കണ്ണെത്തിച്ച സ്റ്റീഫനും അഭയ് ദാസും ഇരുവരുടെയും സ്കൂളുകളിലെ മിന്നുംതാരങ്ങളാണിപ്പോൾ.