സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്: ശ്രീകുമാരന്‍ തമ്പി

ഒരു സിനിമ ചെയ്യാനായി താരങ്ങളുടെ കാലുപിടിക്കാന്‍ വയ്യാത്തതു കൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും വലിയ താരങ്ങളായപ്പോള്‍ കോള്‍ഷീറ്റ് ചോദിച്ച് പിറകെ പോകാതിരുന്നതെന്ന് ശ്രീകുമാരന്‍ തമ്പി. ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ അഭിപ്രായപ്രകടനം.

‘സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് ശ്രീകുമാരന്‍ തമ്പിക്ക് ഇഷ്ടം. പുതിയ സൂപ്പര്‍താരങ്ങളും സ്വന്തം സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറാ ആംഗിളുകള്‍ തീരുമാനിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും എനിക്ക് ഡേറ്റ് തരില്ല’, ശ്രീകുമാരന്‍ തമ്പി പറയുന്നു.

താന്‍ ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാവും റിലീസ് ചെയ്യുകയെന്നും അതാവും തന്റെ അവസാന ചിത്രമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘പുതിയൊരു സിനിമ ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സ്റ്റാറുകളൊന്നും ഡേറ്റ് തരില്ലെന്ന് ഉറപ്പാണ്. അതിന് മെനക്കെടുന്നുമില്ല. പുതിയൊരാളെവെച്ച് സിനിമ ചെയ്യും. അപ്പോഴും പ്രശ്‌നമുണ്ട്. താരമൂല്യം തിയേറ്റര്‍ സിനിമയ്ക്കു മാത്രമല്ല, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനുമുണ്ട്. ഒടിടിയില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ? ഫഹദ് ഉണ്ടായതു കൊണ്ടല്ലേ സി യു സൂണ്‍ വിറ്റുപോയത്? അപ്പോള്‍ വെല്ലുവിളികള്‍ ഉണ്ടാവും. എങ്കിലും സിനിമ ചെയ്യും’, ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ക്കുന്നു.