അന്നാണ് ഫെബ്രുവരി 30 ആദ്യമായി കണ്ടുപിടിച്ചത്; തനിക്ക് സംഭവിച്ച അമളി തുറന്നുപറഞ്ഞ് മാണി സി കാപ്പന്‍

സിനിമ പോലെ തന്നെ തമാശ നിറഞ്ഞതായിരുന്നു ‘മാന്നാര്‍ മത്തായി സ്പീക്കിങ്’ ലൊക്കേഷനുമെന്ന് നിര്‍മാതാവ് മാണി സി കാപ്പന്‍. ‘ഫെബ്രുവരിക്ക് 30’ ദിവസം ഉണ്ടെന്നു കണ്ടുപിടിച്ചത് അന്നാണെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുടെ നിര്‍മാതാവിന്റെ റോളിനു പുറമേ സംവിധായകന്റെ കുപ്പായം കൂടി ഇതില്‍ മാണി സി. കാപ്പന്‍ അണിയുന്നുണ്ട്. ലൊക്കേഷനില്‍ വച്ച് ഉണ്ടായ അനുഭവം കാപ്പന്‍ വിവരിക്കുന്നത് ഇങ്ങനെ. സഹനടി നേരത്തെ പറഞ്ഞ് ഉറപ്പിച്ചതിനേക്കാളും തുക സെറ്റില്‍ വച്ച് ആവശ്യപ്പെട്ടു.

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഗത്യന്തരമില്ലാതെ ചെക്കെഴുതി. കാപ്പന്‍ ഒപ്പിട്ടു നല്‍കി. പിന്നീട് അധികം കഴിയുന്നതിനു മുന്‍പെ നടി തിരികെയെത്തി. ചെക്ക് മടക്കി തന്നു. ചെക്കില്‍ തീയതി രേഖപ്പെടുത്തിയത് ഫെബ്രുവരി മുപ്പത് എന്നാണ്. പിന്നെ പുതിയ ചെക്ക് നല്‍കി പ്രശ്‌നം പരിഹരിച്ചു. അദ്ദേഹം പറഞ്ഞു.