സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കുന്നില്ല..; വിതരണക്കാരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട വിശാല്‍!

തന്റെ പുതിയ ചിത്രം ‘രത്‌നം’ റിലീസ് ചെയ്യുന്നതില്‍ തടസങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നടന്‍ വിശാല്‍. ഈ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കവെ ട്രിച്ചിയിലെയും തഞ്ചാവൂരിലെയും വിതരണക്കാര്‍ രത്‌നത്തിന്റെ റിലീസ് തടയാന്‍ ശ്രമിക്കുന്നു എന്നാണ് വിശാല്‍ ആരോപിക്കുന്നത്.

ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ കട്ട പഞ്ചായത്ത് നടത്തുകയാണെന്ന് ആരോപിച്ച വിശാല്‍, ട്രിച്ചി, തഞ്ചാവൂര്‍ തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ചിദംബരം, പ്രസിഡന്റ് മീനാക്ഷി എന്നിവരെ ക്ലിപ്പില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്.

ഒരു അജ്ഞാതന്റെ കത്താണ് രത്‌നത്തിന്റെ ബുക്കിംഗില്‍ നിന്നും പിന്തിരിയാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. താന്‍ അയാള്‍ക്ക് പണം കൊടുക്കാനുണ്ട് എന്നാണ് കത്തില്‍ പറയുന്നത്. കത്ത് അയച്ചത് അസോസിയേഷനില്‍ ഉള്ള ആളാണെങ്കിലും അസോസിയേന്‍ നേതാക്കളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അങ്ങനെയൊരാള്‍ക്ക് താന്‍ പണം നല്‍കാനില്ല. മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് തന്റെ ആരോപണങ്ങളെ കുറിച്ചറിയാം. ഇത്രയും സിനിമകളില്‍ അഭിനയിച്ച് പരിചയമുള്ള തനിക്കാണ് ഈ ഇന്‍ഡസ്ട്രിയില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് എന്നാണ് വിശാല്‍ പറയുന്നത്.

അതേസമയം, ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ റിലീസ് സമയത്തും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വിശാല്‍ തുറന്നു പറഞ്ഞിരുന്നു. മന്ത്രി ഉദയനിധി സ്റ്റാലിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു വിശാല്‍ പറഞ്ഞത്.