ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതികള്‍; സ്‌ക്രീന്‍ ഷോട്ടുകള്‍ നിരത്തി നിഷേധിച്ച് ഗായകന്‍

പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികള്‍. ഡാനിയേല എന്ന യുവതിയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. 2014-ല്‍ ടെക്സസില്‍ നടന്ന ഒരു ചടങ്ങിന് ശേഷം സുഹൃത്തുക്കളെയും തന്നെയും ബീബര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു, തുടര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്.

ട്വീറ്റ് ചര്‍ച്ചയായതോടെ ബീബര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ ആ ട്വീറ്റ് അപ്രത്യക്ഷമായി. ഇതിന് പിന്നാലെ മറ്റൊരു യുവതിയും ബീബര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തി. ഇതെല്ലാം നിഷേധിച്ച് ബീബര്‍ രംഗത്തെത്തി. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത് എന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളടക്കമാണ് ജസ്റ്റിന്‍ ബീബറുടെ പ്രതികരണം.

ജസ്റ്റിന്‍ ബീബറുടെ ട്വീറ്റ്:

കിംവദന്തികള്‍ കിംവദന്തികള്‍ മാത്രമാണ്.. എന്നാല്‍ ലൈംഗിക ആരോപണം നിസ്സാരമായ കാര്യമല്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് ആഗ്രഹം. പക്ഷെ ഇതുപോലെയുള്ള പ്രശ്നങ്ങളുമായി ദിനംതോറും ഇടപെടേണ്ടി വരുന്ന ഇരകളോടുള്ള ബഹുമാനാര്‍ഥത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പായി കുറച്ചു കൂടി വസ്തുതകള്‍ ഉറപ്പാക്കുകയാണ്.

മാര്‍ച്ച് 9ന് ടെക്സസിലെ ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. മുന്‍കാമുകി സെലീന ഗോമസിനൊപ്പമായിരുന്നു. ലൈംഗിക ആരോപണം ഗൗരവകരമായ ഒരു സംഗതിയാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതികരണം വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.