തമിഴ് സിനിമ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ട് 5 മണിക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.

തിരക്കഥാകൃത്തായിട്ടാണ് മഹേന്ദ്രന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1978ല്‍ ഇറങ്ങിയ “മുള്ളും മലരും” ആണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം. “ഉതിരിപ്പൂക്കള്‍”, “നെഞ്ചത്തൈ കിള്ളാതെ”, “പൂട്ടാത പൂട്ടുക്കള്‍”, “ജോണി”, “നന്ദു”, “മെട്ടി”, “അഴഗിയ കണ്ണേ” തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2006 ല്‍ പുറത്തിറങ്ങിയ “ശാസനം” ആണ് ഏറ്റവും ഒടുവിലായി മഹേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം.

സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിട്ട് 1981ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. “തെരി”, “നിമിര്‍”, “പേട്ട” എന്നീ ചിത്രങ്ങളില്‍ മഹേന്ദ്രന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.