ഗ്ലിംപ്‌സില്‍ കേട്ട ദുഷിച്ച മന്ത്രങ്ങള്‍ എല്ലാം സാക്ഷാല്‍ കടമറ്റത്തച്ചൻ രചിച്ചതാണ്, പല മന്ത്രങ്ങളിലും അദ്ദേഹം ഗുരുസ്ഥാനത്ത് ആണ്: തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്

‘കത്തനാര്‍’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷം അറിയിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്. ഇതിനൊപ്പം വീഡിയോയിലുള്ള മന്ത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളും രാമാനന്ദ് പങ്കുവച്ചിട്ടുണ്ട്. മലയാളവും തമിഴും സുറിയാനിയും കൂടിക്കലര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട മന്ത്രങ്ങള്‍ സാക്ഷാല്‍ കത്തനാര്‍ തന്നെ രചിച്ചതാണ് എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ രാമാനന്ദ് വ്യക്തമാക്കുന്നത്.

ആര്‍ രാമാനന്ദിന്റെ കുറിപ്പ്:

ഇന്നലെ ഇറങ്ങിയ കത്തനാര്‍ എന്ന ചിത്രത്തിന്റെ ഗ്ലിംസ് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നു എന്നത് ചെറുതല്ലാത്ത സന്തോഷമുണ്ടാക്കുന്നു. ഈ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുന്നതിനോടൊപ്പം ഗ്ലിംസിനിടയില്‍ നിങ്ങള്‍ കേട്ട ചില മന്ത്രങ്ങള്‍ ഉണ്ട് അതിനെ കുറിച്ച് രണ്ട് വാക്ക്. കൊട്ടാരത്തില്‍ ശങ്കുണ്ണി കത്തനാരുടെ മന്ത്രങ്ങള്‍ ഒരുതരം ദുഷിച്ച ഭാഷയില്‍ ഉള്ളതാണ് എന്ന് പറയുന്നുണ്ട്, ദുഷിച്ച ഭാഷ എന്ന് പറഞ്ഞാല്‍ മോശം എന്നല്ല അവിടെ ഉദ്ദേശിക്കുന്നത് നമുക്ക് മനസ്സിലാകാത്ത എന്തൊക്കെയോ ചില വാക്കുകള്‍ അതില്‍ ഉണ്ട് എന്നാണ്. മലയാളവും തമിഴും സുറിയാനിയും കൂടിക്കലര്‍ന്ന ഒരു പ്രത്യേക ഭാഷയിലാണ് അത് രചിക്കപ്പെട്ടിരിക്കുന്നത്.

നാം മലയാളികള്‍ക്ക് കത്തനാര്‍ എന്ന ഭാവുകത്വം സമ്മാനിച്ചത് കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ്, എന്നാല്‍ കത്തനാര്‍ അദ്ദേഹം എഴുതി ഉണ്ടാക്കിയ ഒരു കഥാപാത്രമല്ല, കുന്നത്തു നാട്ടില്‍ ജീവിച്ചിരുന്ന അതിപ്രതാപിയായ ഒരു വനമന്ത്രികനായിരുന്നു. എന്റെ ആദ്യ പുസ്തകമായ കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ് എഴുതുന്ന സമയത്താണ് ഞാന്‍ കത്തനാരെ കൂടുതല്‍ പരിചയപ്പെടുന്നത്, കാപ്പിരികളുടെ ചില ഗൂഢദ്രാവിഡ മന്ത്രങ്ങളില്‍ കടമറ്റത്തച്ചന്‍ ഗുരുസ്ഥാനത്ത് ഇരിക്കുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി, ഒരു ക്രിസ്തീയ പുരോഹിതന്‍ മന്ത്രവാദത്തില്‍ എന്താണ് ചെയ്യുന്നത് എന്ന ആകാംക്ഷ. ആ അന്വേഷണം ചെന്നെത്തിയത് ആകസ്മികമായി കാവില്‍മഠം ഭവദാസ് എന്ന് എന്റെ ഒരു സുഹൃത്തിലാണ്.

അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛന്‍ (അപ്പ) ഒരു കടമറ്റം മാന്ത്രികന്‍ ആയിരുന്നു, ഭവദാസ്ജിയുടെ വീട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ സാക്ഷാല്‍ കടമറ്റത്തച്ചന്റെ കൈപ്പടയില്‍ രചിച്ച ഒരു വലിയ ഓലക്കെട്ട് ഗ്രന്ഥം കണ്ടു. സാമാന്യത്തിലും വലിപ്പമുണ്ടായിരുന്നു അതിന്. ഞാന്‍ വിസ്മയത്തോടെ അതു തുറന്നു വായിക്കാന്‍ ശ്രമിച്ചു, കുറച്ചൊക്കെ മലയാള അക്ഷരങ്ങള്‍ ഉണ്ട് എങ്കിലും അവ മറ്റെന്തോ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കടമറ്റത്തച്ഛനെ കുറിച്ച് സമഗ്രമായ ഒരു പുസ്തകം ആയിരുന്നു ആദ്യം മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം, അതിനു വേണ്ടി നടത്തിയതാണ് ഈ ചിത്രത്തിന് കാരണമായ എല്ലാ ഗവേഷണങ്ങളും.

വളരെ ആകസ്മികമായാണ് ജയേട്ടനോട് ഈ കഥ പറയുന്നത്, സിനിമയാക്കിക്കൂടേ എന്ന ചിന്ത അവിടെ നിന്ന് ആരംഭിക്കുന്നതാണ്. റോജിന്‍ അത് ഏറ്റെടുത്തപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കഥയുടെ പതിന്മടങ്ങ് ദൃശ്യമിഴിവും വ്യാപ്തിയും അതിനു വന്നു ചേര്‍ന്നു. ശ്രീ ഗോകുലം മൂവീസ്, പ്രൊഡ്യൂസര്‍ ശ്രീ ഗോപാലന്‍ സര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ചേട്ടന്‍ എന്നിവര്‍, ഇതിന് കൈയയച്ച് പിന്തുണ തന്നപ്പോള്‍ ഈ സ്വപ്നം ചിറക് വിരിച്ച് പറന്നു. ഒരുപക്ഷേ ഈ സിനിമയ്ക്ക് വേണ്ടി ഓരോരുത്തരും വലിയ തപസ്സാണ് നടത്തിയത്. ഇന്നലെ അതിന്റെ ആദ്യത്തെ ഗ്ലിംസ് പുറത്തിറങ്ങുമ്പോള്‍ അതിന് കിട്ടിയ സ്വീകാര്യത അസാമാന്യമാണ്. ഒപ്പം പറയട്ടെ, നിങ്ങള്‍ അതില്‍ കേട്ട മന്ത്രങ്ങള്‍ സാക്ഷാല്‍ കടമറ്റത്തച്ഛന്‍ രചിച്ചതാണ് , രാഹുല്‍ സുബ്രഹ്‌മണ്യന്റെ മാന്ത്രിക സംഗീതത്തിന്റെ അകമ്പടിയില്‍ അത് ചൊല്ലിയിരിക്കുന്നത് കാവില്‍മഠം ഭവദാസ്ജി ആണ് അദ്ദേഹത്തിന് എല്ലാ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.