സര്‍ക്കാര്‍ ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്, ശരണ്യക്ക് വിധിച്ച ജീവിതം ഇങ്ങനെ; വേദനയായി അമ്മയുടെ വാക്കുകള്‍

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ മടങ്ങി. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ 11 തവണയാണ് ശസ്ത്രക്രിയക്ക് വിധേയയാത്. അസുഖത്തെ ഒരുവിധം അതിജീവിച്ച് ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോഴാണ് കോവിഡും വീണ്ടും ട്യൂമറും ബാധിച്ചത്.

പതിനൊന്നാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ആരോഗ്യം വഷളാവുകയായിരുന്നു. ശരണ്യയുടെ വിയോഗം ഏറെ വേദനപ്പെടുത്തുന്നത് നടിയുടെ അമ്മയെ തന്നെയായിരിക്കും. വിയോഗത്തിന്റെ ഈ വേളയില്‍ അമ്മ മുമ്പ് പറഞ്ഞ ചില വാക്കുകളാണ് വേദനയാവുന്നത്.

”അവള്‍ വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്” എന്ന് അമ്മ പറയുന്നു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.