'നാലാം ക്ലാസ് മുതല്‍ വീട്ടിലെ പട്ടിണി മാറ്റാന്‍ മണിച്ചേട്ടന്‍ പണിക്ക് പോയിത്തുടങ്ങി, തുച്ഛമായ വരുമാനവുമായി ഓടി വരും ഞങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങിത്തരാന്‍'

നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് സഹോദരന്‍ അദ്ദേഹവുമൊത്തുള്ള സ്മരണകള്‍ പങ്കുവെച്ചത്.

വളരെ ദരിദ്രമായ അവസ്ഥയിലായിരുന്നു ഞങ്ങളുടെ ജീവിതം. സ്‌കൂളില്‍നിന്ന് കിട്ടുന്ന ഭക്ഷണമായിരുന്നു ഞങ്ങളുടെ ആശ്വാസം. ആ കഥ മണിച്ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ തന്നെ മണിച്ചേട്ടന്‍ കൊച്ചു കൊച്ചു പണികള്‍ ചെയ്തിരുന്നു. അതില്‍നിന്നു കിട്ടുന്ന വരുമാനവുമായി വീട്ടില്‍ ഓടിയെത്തും. ഞങ്ങള്‍ക്ക് എന്തെങ്കിലും തിന്നാന്‍ വാങ്ങിത്തരും. അത്രയും കരുതലുള്ള സഹോദരനായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കലോത്സവത്തില്‍ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനം ലഭിച്ചു. പിന്നീട് അദ്ദേഹം പല വേദികളിലും മിമിക്രി അവതരിപ്പിച്ചു. അങ്ങനെയാണ് കലാഭവനില്‍ ചേരാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. അവിടെനിന്നു സിനിമയിലെത്തി. സിനിമയില്‍ എത്തിയതിനു ശേഷവും മണി എന്ന വ്യക്തി മാറിയില്ല. ആരെന്തു സഹായവും ചോദിച്ചു വന്നാലും വെറുംകയ്യോടെ പറഞ്ഞു വിടില്ല രാമകൃഷ്ണന്‍ വ്യക്തമാക്കി.