താനറിയാതെ തന്റെ നോവല്‍ സിനിമയാക്കുന്നുവെന്ന പരാതിയുമായി എഴുത്തുകാരി; ജോജുവിന്റെ 'പൊറിഞ്ചു മറിയം ജോസി'ന്റെ നിര്‍മ്മാണം കോടതി തടഞ്ഞു

താനറിയാതെ തന്റെ നോവല്‍ സിനിമായക്കുന്നെന്ന എഴുത്തുകാരി ലിസിയുടെ പരാതിയില്‍ ജോജുവിന്റെ ജോഷി ചിത്രത്തിന്റെ നിര്‍മ്മാണം കോടതി തടഞ്ഞു. “വിലാപ്പുറങ്ങള്‍” എന്ന തന്റെ നോവല്‍ അറിവോ സമ്മതമോ ഇല്ലാതെ സിനിമായാക്കുന്നെന്നാണ് ലിസിയുടെ പരാതി. കേസ് പരിഗണിച്ച തൃശൂര്‍ ജില്ലാ കോടതിയാണ് താത്കാലിക ഉത്തരവിലൂടെ നിര്‍മ്മാണം തടഞ്ഞത്.

നേരത്തെ “വിലാപ്പുറങ്ങള്‍” സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് തിരക്കഥ വാങ്ങിയ ശേഷം തികഞ്ഞ വഞ്ചനയാണ് നിര്‍മ്മാതാക്കള്‍ നടത്തിയതെന്നും ലിസി പറയുന്നു. 2017 ല്‍ ഡേവിഡ് കാച്ചപ്പിള്ളിയും ടോം ഇമ്മട്ടി എന്ന സംവിധായകനും നിര്‍മ്മാതാവ് ടോണി വട്ടക്കുഴിയുമാണ് വിലാപ്പുറങ്ങള്‍ സിനിമയാക്കുന്നെന്ന് പറഞ്ഞത്. കാട്ടാളന്‍ പൊറിഞ്ചു സിനിമയാക്കാനായിരുന്നു ധാരണയെന്നും 2018-ല്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയില്‍ നിന്ന് ടോം ഇമ്മട്ടിയും ഡേവിഡ് കാച്ചപ്പിള്ളിയും പിന്മാറുകയായിരുന്നെന്നും ലിസി പറഞ്ഞു.

എന്നാല്‍ ഇതിനുശേഷവും സിനിമയുമായി മുന്നോട്ടു പോകുവാന്‍ ഡാനി പ്രൊഡക്ഷന്‍സ് തീരുമാനിക്കുകയായിരുന്നെന്നും പിന്നീട് തന്റെ നോവലിലെ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നു പറയുന്ന കഥയുമായി ചിത്രീകരണം തുടങ്ങുകയാണെന്ന് മനസിലാക്കിയാണ് നടപടിയിലേക്ക് നീങ്ങിയതെന്നും ലിസി വ്യക്തമാക്കി. “പൊറിഞ്ചു മറിയം ജോസ്” എന്നായിരുന്നു ജോജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിരുന്നത്.