സാറ്റലൈറ്റില്‍ നിന്ന് ചാടണമെങ്കില്‍ 100 കോടി വേണമെന്ന് ഞാന്‍ വിശാലിനോട് പറഞ്ഞു; വിവാദത്തില്‍ മറുപടിയുമായി മിഷ്‌കിന്‍

തമിഴ് യുവ താരം വിശാലിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് തുപ്പരിവാലന്‍. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ചുറ്റിപറ്റിയുള്ള വിവാദം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാരണം, രണ്ടാംഭാഗത്തിന്റെ ഷൂട്ടിനിടയില്‍ നായകന്‍ വിശാല്‍, മിഷ്‌കിന്‍ എന്നിവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും സംവിധാന ചുമതല വിശാല്‍ ഏറ്റെടുക്കുകയും ചെയ്തു എന്നായിരുന്നു അഭ്യൂഹങ്ങള്‍.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് മിഷ്‌കിന്‍ 40 കോടി രൂപ കൂടുതല്‍ ആവശ്യപ്പെട്ടു എന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്നാണ്.

എന്നാല്‍ ഈ ആരോപണത്തിനെതിരെ വളരെ രസകരമായ പ്രതികരണമാണ് മിഷ്‌കിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയത്. താന്‍ വിശാലിനോട് ചോദിച്ചത് 40 കോടിയല്ല 400 കോടിയാണ് എന്നാണ് മിഷ്‌കിന്‍ പറയുന്നത്. 100 കോടി രൂപക്ക് 50 ശതമാനം ഷൂട്ടിംഗ് തീര്‍ത്ത താന്‍ അടുത്ത പകുതി ഷൂട്ട് ചെയ്യാന്‍ 100 കോടി രൂപ കൂടി ചോദിച്ചു എന്നും ക്ലൈമാക്‌സില്‍ വിശാല്‍ ഒരു സാറ്റലൈറ്റില്‍ നിന്നു ചാടുന്ന സീന്‍ ഷൂട്ട് ചെയ്യാന്‍ 100 കോടി കൂടി വേണമെന്നു വിശാലിനോട് പറഞ്ഞു എന്നും മിഷ്‌കിന്‍ പറയുന്നു.