അദ്ദേഹം എന്റെ ബാല്യത്തിലെ മറക്കാനാവാത്ത  നായകസങ്കല്‍പ്പമാണ്: മോഹൻലാൽ

തനിക്ക് ആരാധന തോന്നിയ നായകനെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍  ആണ് അദേഹം ഇക്കാര്യം പറഞ്ഞത് .

“സ്കൂള്‍ പഠനകാലത്ത് ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയ ഒരോര്‍മ്മയും എന്നിലില്ല. അച്ഛന്റെ ജോലിത്തിരക്കുകള്‍ കാരണം അക്കാലത്ത് മിക്കവാറും സെക്കന്റ് ഷോയ്ക്കാണ് ഞങ്ങള്‍ പോയിരുന്നത്. ചെറുപ്പത്തില്‍ വീട്ടുകാരോടൊപ്പം കണ്ട സത്യന്‍ മാഷിന്റെ രണ്ടു സിനിമകള്‍ ഇന്നും ആരവമായി മനസ്സിലുണ്ട്. സത്യന്‍ എന്ന മഹാനടനോട് വല്ലാത്ത സ്നേഹവും ആദരവും അന്ന് മുതല്‍ ഉള്ളില്‍ രൂപപ്പെട്ടിരുന്നു. അച്ഛനും അമ്മാവന്മാരും സത്യന്‍ മാഷിന്റെ കടുത്ത ആരാധകരായിരുന്നു. എന്‍റെ മനസ്സിലെ സത്യന്‍ മാഷിന് എന്നും പളനിയുടെ രൂപമാണ്‌. ആറാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ വച്ചാണ് ചെമ്മീന്‍ സിനിമ കണ്ടത്. ചെറിയ തോണിയുടെ അമരത്തിരുന്ന് വലിയ വീറോടെ തിരമാലകള്‍ക്ക് നേരെ തുഴയെറിയുന്ന സത്യന്‍ മാഷിന്റെ പളനി എന്റെ ബാല്യത്തിലെ മറക്കാനാവാത്ത ഒരു നായകസങ്കല്‍പ്പമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞു എന്റെ പതിനൊന്നാം വയസ്സില്‍ സത്യന്‍ മാഷേ നേരില്‍ കാണാനുള്ള ഭാഗ്യവുമുണ്ടായി. മുടവന്‍മുഗളിലെ ഞങ്ങുടെ വീടിനു മുന്നിലൂടെ ഒരു വെള്ള അംബാസിഡര്‍ കാറിന്റെ പിന്‍ സീറ്റില്‍ കറുത്ത കണ്ണട ധരിച്ച് സത്യന്‍ മാഷ്‌ കടന്നു പോയി” മോഹന്‍ലാല്‍ പങ്കുവെയ്ക്കുന്നു.