മാമാങ്കം മമ്മൂട്ടിയിലൂടെ പുനര്‍ജനിക്കുന്നു; ചിത്രീകരണം ഫെബ്രുവരിയില്‍ മംഗലാപുരത്ത്

വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍. നിലപാടു തറയില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന സാമൂതിരിയുടെ മുന്നിലേക്കു ചീറ്റപ്പുലി പോലെ ചാടിവീഴാന്‍ നിയോഗിക്കപ്പെട്ട യോദ്ധാക്കള്‍. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയില്‍ എഴുതിയ ഈ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനര്‍ജനിക്കുകയാണ്; “മാമാങ്കം” എന്ന് സിനിമയിലൂടെ. മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച് നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ മാമാങ്കത്തില്‍ മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തില്‍ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.അടുത്തിടെയാണ് ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്‍ മമ്മൂട്ടി തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ചിത്രം പ്രഖ്യാപിക്കവേ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു. നേരത്തെ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്. വന്‍ വിജയമായിരുന്നു ചിത്രം.