നമ്മളിൽ സൂപ്പർഹീറോകളെ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്? സൂപ്പർഹീറോകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ആദ്യം വരുന്നത് പതിറ്റാണ്ടുകളായി നമ്മെ രസിപ്പിച്ച ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, മാർവൽ ഹീറോസ് എന്നിവയൊക്കെ ആയിരിക്കും. 1920 കളുടെ ആരംഭം മുതൽ ഹോളിവുഡിൽ സൂപ്പർഹീറോ സിനിമകൾ പുറത്തിറക്കുന്നുണ്ട്, എന്നാൽ മലയാളം സിനിമയിൽ അതിന് തുടക്കം കുറിച്ചത് വിനയൻ സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ ഫാന്റസി സയൻസ് ഫിക്ഷൻ ചിത്രമായ ‘അതിശയൻ’ സിനിമയിലൂടെ ആയിരുന്നു. അതുവരെ ഉണ്ടായിരുന്ന സിനിമ പ്രേക്ഷകർക്കും കുട്ടികള്ക്കും ഒരുപോലെ ചിത്രം പ്രിയപ്പെട്ടതായി മാറിയിരുന്നു. നടൻ രാമുവിന്റെ മകൻ ദേവദാസ് ആയിരുന്നു ചിത്രത്തിൽ ദേവൻ എന്ന സൂപ്പർ ഹീറോ കഥാപാത്രത്തെ ചെയ്തിരുന്നത്. ഒരു ശാസ്ത്രപരീക്ഷണത്തിലൂടെ ദേവന് അത്യാധുനിക ശക്തികൾ ലഭിക്കുകയും പിന്നീട് ആ കുട്ടി വലുതായി മനുഷ്യരെ രക്ഷിക്കാൻ സൂപ്പർഹീറോ ആയി മാറുകയും ചെയ്യുന്നതാണ് കഥ.
തുടർന്ന് വിനയന്റെ തന്നെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ ലിറ്റിൽ സൂപ്പർമാൻ എന്ന ചിത്രമാണ് മറ്റൊരു മലയാള സൂപ്പർഹീറോ ചിത്രം. പക്ഷെ തീയേറ്ററുകളിൽ പ്രതീക്ഷിച്ച അത്രയും സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം 2021-ൽ ഒരു ഇടിമിന്നൽ അടിച്ചു. അതെ ബേസിൽ ജോസഫ് എന്ന ചെറുപ്പക്കാരന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഒരു ഹൈവോൾടേജ് സൂപ്പർഹീറോ വരവറിയിച്ചു.
ടോവിനോ തോമസ് നായകനായ മിന്നൽ മുരളി ഇറങ്ങിയതോടെ ലോകമെമ്പാടും മലയാള സിനിമയെ വാഴ്ത്തിപ്പാടാൻ തുടങ്ങി. കുറുക്കൻമൂല എന്ന ഗ്രാമത്തിൻ്റെ രക്ഷകനായ മിന്നൽ മുരളിയുടെ കഥ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഒടിടി റിലീസായാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ടൊവിനോ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ടു.
അങ്ങനെ 2025 ൽ എത്തിനിൽക്കുമ്പോൾ മെയിൽ സൂപ്പർഹീറോ എന്ന കോൺസെപ്ടിനെ തുടച്ചുമാറ്റികൊണ്ട് കല്യാണി പ്രിയദർശന്റെ ലോക ചാപ്റ്റർ 1 ചന്ദ്ര തിയേറ്ററുകളിൽ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ. തെന്നിന്ത്യയിൽ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സൂപ്പർ ഹീറോ ചിത്രത്തിന് പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സംവിധായകൻ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. മുപ്പത് കോടിയുടെ ബജറ്റിൽ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ്. വേഫറെർ സിനിമാറ്റിക് യൂണിവേഴ്സിലെ മറ്റു പ്രൊജെക്ടുകളെ കുറിച്ച് അപ്ഡേറ്റുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.







