വിദേശികളെ കിടിലം കൊള്ളിക്കാന്‍ 'ജല്ലിക്കട്ടു'മായി ഇന്‍ഡിവുഡ്

ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ വിദേശികളെ മുള്‍മുനയില്‍ നിര്‍ത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ജല്ലിക്കട്ട്”. ചിത്രം യൂറോപ്പ്, യു. കെ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ റിലീസിനെത്തിക്കുന്നത് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് (ഐഡിഎന്‍) ആണ്. ടൊറന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 333 ഫീച്ചര്‍ സിനിമകളില്‍ പ്രശസ്ത നിരൂപകര്‍ തിരഞ്ഞെടുത്ത നാല്‍പത് സിനിമകളിലെ ആദ്യ രണ്ടില്‍ ജല്ലിക്കട്ട് ഇടം പിടിച്ചിരുന്നു. ലോക പ്രശസ്തരായ 27 നിരൂപകര്‍ ചിത്രത്തിനു നല്‍കിയത് മൂന്ന് വോട്ട് ആണ്. പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ജൂന്‍ഹോ പാരസൈറ്റിനു പോലും രണ്ടു വോട്ടാണ് പാനല്‍ നല്‍കിയത്.

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

ഒക്ടോബര്‍ 2 മുതല്‍ 13 വരെ നടക്കുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ “ജല്ലിക്കട്ട്” പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 3-നും 5-നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ജല്ലിക്കെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്‍ഡിവുഡ് വിദേശത്ത് റിലീസ് ചെയ്യുന്നതോടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കാന്‍ പോകുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.